ദേശീയപാതയിലെ തകർച്ച; ‘നിർമാണത്തിന്‍റെ പൂർണ നിയന്ത്രണം കേന്ദ്രത്തിന്’, മുഖ്യമന്ത്രി

കൊല്ലം: ദേശീയപാത 66ൽ മലപ്പുറം മൂരിയാട് അടക്കം നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിര്‍മാണത്തിന്‍റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് പറഞ്ഞു.

ഇപ്പോൾ നാഷണൽ ഹൈവേയിലെ നിർമ്മാണത്തിൽ ചില പിഴവുകൾ വന്നു. അതോടെ അതിനെ വിമര്‍ശിച്ച് ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഭൂമി ഏറ്റെടുത്തു നൽകിയതിൽ ഈ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ, നിര്‍മാണത്തിന്‍റെ പൂർണ നിയന്ത്രണം കേന്ദ്രത്തിനാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്താൻ ചിലർക്ക് കിട്ടിയ അവസരം അവർ ഉപയോഗിക്കുകയാണ്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകണം. ഞങ്ങളെ കുറ്റപ്പെടുത്താൻ വാസനയുള്ളവർ കിട്ടിയ അവസരം മുതലാക്കി. എന്തും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. വീഴ്ച വീഴ്ചയായി കണ്ട് നടപടി സ്വീകരിക്കണം. അത് ദേശീയപാത അതോറിറ്റിയുടെ ചുമതലയാണ്, മുഖ്യമന്ത്രി പറഞ്ഞു.