തൃശൂരില്‍ നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

തൃശൂര്‍: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നീ കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. എല്ലാവരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, നെയ്യാറ്റിന്‍കരയില്‍ വീടിന് മുകളില്‍ ഇടി മിന്നലേറ്റു. കെഎസ്ഇബി മീറ്റര്‍ കരിഞ്ഞ നിലയിലാണ്. വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നാലുമണിക്ക് തുടങ്ങിയ മഴയ്ക്ക് പിന്നാലെയായിരുന്നു ഇടിമിന്നല്‍. വാഴവിള സ്വദേശി ബൈജുവിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

കോതമംഗലം സെന്റ് ജോസഫ് കതിട്രലിന്റെ മുകള്‍ഭാഗത്തെ ഒരു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു. വെകിട്ടോടെയായിരുന്നു സംഭവം. ആളപായമില്ല.

അതേസമയം, കൊടുംചൂടിനിടെ സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴ പെയ്തു. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും ഇന്ന് വേനല്‍ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴ ലഭിച്ചു. വേനല്‍ മഴയില്‍ മണ്ണൂരും പരിസരത്തും വന്‍ തോതില്‍ മഞ്ഞുകട്ടകള്‍ (ആലിപ്പഴം) വീണു. വ്യാഴാഴ്ച മുതല്‍ മെയ് രണ്ടുവരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു, വേനല്‍ മഴയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.