തിരുവനന്തുപരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 880 രൂപ വർധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11,245 രൂപ നൽകണം. ഇന്നലെ രണ്ടു തവണയായി സ്വർണവിലയിൽ മാറ്റം സംഭവിച്ചു. രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്കു ശേഷം വർധിക്കുന്നതാണ് കണ്ടത്. രാവിലെ 88,360 രൂപയായിരുന്ന സ്വർണവില ഉച്ചയ്ക്കുശേഷം 89,080 രൂപയിലെത്തുകയായിരുന്നു. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയാണ്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകൾ സ്വർണത്തെ കാണുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

























