കൊയിലാണ്ടിയിലെ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചു

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അധ്യാപകനായ രമേശന്‍ എന്നിവരെ മര്‍ദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം. പരിക്കേറ്റ അഭിനവും ആശുപത്രിയിലാണ്.

ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്‌തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അനുവദിക്കാതിരുന്നപ്പോള്‍ മറ്റ് അധ്യാപകര്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അധ്യാപകനായ രമേശന് പരിക്കേറ്റത്.

അതേസമയം, കോളേജ് പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐ.യുടെ ആരോപണം. സംഭവത്തില്‍ പരിക്കേറ്റ മൂവരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.