കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ഇതുവരെ 50 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെന്നും സർക്കാർ കോടതിയെ അറയിച്ചിരുന്നു. അന്വേഷണ സംഘത്തിന് മൊഴി നൽകിയതിൻറെ പേരിൽ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സ്വകാര്യമായ വിവരങ്ങൾ ചോർന്നതായി സംശയിക്കുകയോ ചെയ്താൽ പരാതി നൽകാൻ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.

























