തിരുവനന്തപുരം: വാഹന ഉടമകൾക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേൽ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയിൽനിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയിൽനിന്ന് പതിനായിരവുമായാണ് ഉയർത്തിയത്. ഓട്ടോറിക്ഷയുടേത് 800-ൽനിന്ന് 5000 രൂപയുമാക്കി.

കഴിഞ്ഞ ബജറ്റിൽ പഴയവാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കി സംസ്ഥാനസർക്കാർ നൽകിയ പ്രഹരത്തിന് പുറമേയാണിത്. ചെറുകാറുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയുടെ ഹരിതനികുതി 400-ൽനിന്ന് 600 രൂപയാക്കിയിരുന്നു. ഓട്ടോമറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങൾ വരുമ്പോൾ ടെസ്റ്റിങ് ഫീസും നൽകേണ്ടിവരും. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനും ചെലവിടേണ്ട തുകകൂടി കണക്കാക്കുമ്പോൾ വാഹനത്തിന്റെ വിപണിമൂല്യത്തെക്കാൾ ചെലവുവരും.


കേന്ദ്രസർക്കാരാണ് നിരക്ക് വർധിപ്പിച്ചതെങ്കിലും നേട്ടം സംസ്ഥാനസർക്കാരിനാണ്. തുക സംസ്ഥാന ഖജനാവിലേക്കാണെത്തുക. കേന്ദ്രവിജ്ഞാപന പ്രകാരം ഓഗസ്റ്റ് 20 മുതൽ വർധനയ്ക്ക് പ്രാബല്യമുണ്ട്. ഈ ദിവസങ്ങളിൽ രജിസ്ട്രേഷൻ പുതുക്കിയ വാഹനങ്ങൾ വർധിപ്പിച്ച ഫീസ് അടയ്ക്കേണ്ടിവരും. വാഹൻ സോഫ്റ്റ്വേറിൽ വർധന പ്രാബല്യത്തിൽവരാത്തതിനാൽ സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും വെള്ളിയാഴ്ച പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ തടസ്സപ്പെട്ടു.























