മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന് പിന്തുണയുമായി സീരിയൽ നടൻ ജിഷിൻ രംഗത്ത്. സംഭവദിവസം സിദ്ധാർഥിനെ നാട്ടുകാർ കൈകാര്യം ചെയ്തതിനെ നടൻ രൂക്ഷമായി വിമർശിച്ചു. സിദ്ധാർഥ് ആദ്യമായല്ല മദ്യപിക്കുന്നതും വണ്ടിയോടിക്കുന്നതും അതിനെ താൻ ന്യായീകരിക്കുന്നില്ല. എന്നാൽ ഇങ്ങനെയാണോ മദ്യപിച്ച ഒരാളെ കൈകാര്യം ചെയ്യേണ്ടത്? നാട്ടുകാരുടേത് ക്രിമിനൽ ആക്ടിവിറ്റിയാണ്. പൊലീസിലേൽപ്പിക്കേണ്ടതിന് പകരം നാട്ടുകാർ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാലുകെട്ടിയിടുകയുമാണ് ചെയ്തത്. ഇതാണോ പ്രബുദ്ധകേരളമെന്ന് ജിഷിൻ ചോദിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ജിഷിന്റെ പ്രതികരണം.

നമ്മുടെ സഹപ്രവർത്തകൻ സിദ്ധാർഥ് മദ്യപിച്ച് വണ്ടിയോടിച്ചു, ആ വണ്ടിയൊരാളെ തട്ടി. ഇതിനെ ന്യായീകരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നില്ല. ഇതിൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. ഇവർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റിയാണ്. മദ്യപിച്ചയാളെ പൊലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്. നാട്ടുകാർ ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധകേരളം ? മധുവിനെ തല്ലിക്കൊന്നപ്പോൾ കുറേപേർ പരിതപിച്ചിരുന്നു. എവിടെ പരിതാപമൊന്നുമില്ലേ ആർക്കും. എന്തേ , കാരണം അവൻ ആർടിസ്റ്റാണ്, സെലിബ്രിറ്റിയാണ്. എന്നുവച്ചാൽ മാക്സിമം അവനെ ചവിട്ടിതാഴ്ത്തണം. ഇപ്പോ കുറേ പേർ പറയുന്നുണ്ട് അവൻ വണ്ടിയിടിച്ചതിനാൽ അല്ലേ അങ്ങനെ ചെയ്തത് എന്ന്. ഇതിന് കൈകാര്യം ചെയ്യാനാണോ നാട്ടുകാർ ?, ഇവിടെ പൊലീസും കോടതിയും ഒന്നുമില്ലേ, ലോകത്തിൽ ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാർഥ്, ക്രിസ്മസ് – ന്യൂ ഇയർ ടൈമിൽ എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അത് നല്ലതല്ല, അനുകൂലിക്കുന്നുമില്ല, പക്ഷേ ഇതിൽ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചല്ല, ശ്വാസം മുട്ടിച്ചല്ല പ്രതികരിക്കേണ്ടത്. പ്രബുദ്ധകേരളമാണ് പോലും …നാണിമില്ലേ കേരളത്തിലേ ജനങ്ങളേ, നിങ്ങൾക്ക് പ്രതികരിക്കേണ്ടേ ? ലജ്ജ തോന്നുന്നു.


ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് നടൻ സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത് . കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.























