പൊലീസ് ഉദ്യോഗസ്ഥനെ എസ്എഫ്‌ഐ ആക്രമിച്ച സംഭവം; ജനാധിപത്യ കേരളത്തിന് അപമാനമെന്ന് കേരള പോലീസ് അസോസിയേഷന്‍

തിരുവനന്തപുരം: ഷോപ്പിംഗ് മാളില്‍ പൊലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തതില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ പരാതിയിലാണ് പൊലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമെന്നു കേരള പൊലീസ് അസോസിയേഷന്‍ നിലപാട് അറിയിച്ചു.

പിണറായി ഭരണത്തില്‍ പൊലീസുകാര്‍ക്ക്‌പോലും രക്ഷയില്ലെന്നു പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചു. ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഔദ്യോഗിക ഡ്യൂട്ടി ചെയ്തു എന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുന്നതും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നതും യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ ഗുരുതര പരുക്കേറ്റ പൊലീസുദ്യോഗസ്ഥന്‍ ചികിത്സയിലിരിക്കെ, അവന്റെ ഒരു കണ്ണേ പോയുള്ളു എന്ന തരത്തില്‍, പരസ്യമായി ആക്ഷേപിച്ചുമൊക്കെ രംഗത്തിറങ്ങിയതിന്റെ തുടര്‍ച്ച തന്നെയാണ് തിരുവനന്തപുരത്തും അരങ്ങേറിയത്.

ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരില്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിന് വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കണമെന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്. കൂടാതെ ഇന്നലെ നടന്ന സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിയമപാലനം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു – പൊലീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ശംഖുമുഖത്ത് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷമുണ്ടായപ്പോള്‍ സ്വീകരിച്ച പൊലീസ് നടപടിയാണ് സംഭവങ്ങളുടെ തുടക്കം. ശംഖുമുഖം സംഭവത്തിന് പിന്നാലെ എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ മിഥുന്‍ റോയ് മെഡിക്കല്‍ അവധിയിലായിരുന്നു. ഇതിനു പ്രതികാരമായാണ് തിരുവനന്തപുത്തെ മാളില്‍ സഹോദരിയുമായി എത്തിയ മിഥുനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്.

മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞു നിര്‍ത്തല്‍, അസഭ്യം പറയല്‍, മര്‍ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാല്‍, മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.