ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതം സിനിമയാവുന്നു

മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസറാണ് ‘ഉണ്ണിയേട്ടൻ’ എന്ന് വിളിപ്പേരുള്ള കിലി പോള്‍. ലിപ്സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.

ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾക്ക് ലിപ്സിങ്ക് ചെയ്തും ചുവടുകൾവെച്ചുമാണ് കിലി പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. ‘മാസായി വാരിയർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. കിലിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമയുമാണ് ‘ഇന്നസെന്റ്’. മലയാളത്തിന് പുറമെ മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25-ലധികം ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.