കൊല്ലം: ഐസ്‌ക്രീം നൽകാത്തതിന്റെ പേരിൽ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹശേഷം നടന്ന റിസപ്ഷനിലാണ് അടിയുണ്ടായത്. വധുവിന്റെ ബന്ധുക്കളായ ചിലർ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും അത് കൂട്ട അടിയിൽ കലാശിക്കുകയുമായിരുന്നു. കൺമുന്നിലെ കൂട്ടയടി കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു.

ഐസ്‌ക്രീം നിഷേധിച്ചത് ചോദ്യം ചെയ്തതോടെ സൽക്കാരത്തിനെത്തിയവർക്കിടയിൽ തർക്കം ഉടലെടുത്തു.


വിതരണക്കാരനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി അതിഥികൾ പെട്ടെന്ന് തന്നെ രണ്ട് പക്ഷമായി തിരിഞ്ഞു. വാക്കുതർക്കം മിനിറ്റുകൾക്കകം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടത്തല്ലിലേക്കും നീങ്ങുകയായിരുന്നു.
കസേരകളും പ്ലേറ്റുകളും പരസ്പരം എറിഞ്ഞ് അടി പാരമ്യത്തിലെത്തിയതോടെ സൽക്കാരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മറ്റ് അതിഥികൾ ഓഡിറ്റോറിയത്തിന് പുറത്തേക്ക് ചിതറിയോടി. വധുവിനെ ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വധുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ ഓഡിറ്റോറിയത്തിനുള്ളിൽ തുടങ്ങിയ സംഘർഷം പള്ളിമുക്കിലെ പ്രധാന റോഡിലേക്കും വ്യാപിച്ചു. ഇതോടെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഇരവിപുരം പൊലീസും സിറ്റി പൊലീസും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷമുണ്ടാക്കിയ ഏതാനും പേരെ പൊലീസ് സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, വിവാഹബന്ധത്തെ ബാധിക്കുമെന്നതിനാൽ ഇരുപക്ഷവും പരസ്പരം പരാതി നൽകാൻ തയ്യാറായില്ല. പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചതോടെ കസ്റ്റഡിയിലെടുത്തവരെ പൊലീസ് പിന്നീട് വിട്ടയക്കുകയായിരുന്നു.























