മലപ്പുറ: നിർമാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയിൽ(NH66) വീണ്ടും സംരക്ഷണ ഭിത്തി തകർന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകർന്ന ഭാഗത്തിന് ഏതാനുംമീറ്ററുകൾക്ക് സമീപമാണ് വീണ്ടും തകർച്ചയുണ്ടായിരിക്കുന്നത്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടർന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചിരുന്നു.

ആറുവരിപ്പാതയുടെ പാർശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാർശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകർന്നു വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സർവീസ് റോഡിനു വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികൾക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകർന്ന ഭാഗത്തെ ഒരു കിലോമീറ്റർ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രദേശത്ത് റോഡ് നിർമിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധസമിതി പറയുന്നു. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് ട്രാൻസ്പോർട്ട് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിർമാണ കമ്പനിയടക്കമുള്ള ഏജൻസികൾക്ക് വൻവീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. കൂരിയാട് മേഖലയിലെ നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനിൽ വൻ തകരാറ് ഉണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തി.

























