മുഖം വികൃതമാക്കിയ നിലയിൽ; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്

കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാർ. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷമായിരിക്കും മൃതദേഹങ്ങൾ പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകുക. വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. മുൻപ് വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാനക്കാരനായ ജോലിക്കാരനെതിരെ പണവും ഫോണും മോഷ്ടിച്ചതിന് കേസ് കൊടുത്തിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെയാണ് പൊലീസ് സംശയിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് കുരുതുന്നതെന്നും സ്ഥിരീകരിക്കാൻ കുറച്ച് കൂടി സമയം വേണമെന്നും പൊലീസ് പ്രതികരിച്ചു.