കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: ആര്യ രാജേന്ദ്രനും സച്ചിൻ ദേവും പ്രതികളല്ല, കുറ്റപത്രം കോടതിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻദേവും പ്രതികളല്ലെന്ന് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി. 2024 ഏപ്രിൽ 27-ാം തീയതി രാത്രി പാളയത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. അന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവർ യദുവുമായി മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും വാക്ക് തർക്കത്തിലേർപ്പെട്ടത് വലിയ വിവാദമായിരുന്നു. മേയർ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് ഇരുവരും ചെയ്തത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഒരു കുറ്റത്തെ നേരിടുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ല എന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മേയറുടെ സഹോദരന് ഇതിൽ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല.

എന്നാൽ അനാവശ്യമായി ഇതിൽ ഇടപെട്ടത് കൊണ്ടാണ് കേസിൽ പ്രതി ചേർത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനെതിരെ യദു കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ഇരുവരെയും കേസിൽ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് യദു കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിന്റെ തുടക്കത്തിൽ യദുവിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിരുന്നത്. മേയർ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. എന്നാൽ യദുവിന്റെ പരാതിയിൽ കോടതിയുടെ നിർദേശത്തെ തുടർന്നാണ് ബസ് തടഞ്ഞ കേസിൽ ഇരുവർക്കുമെതിരെ പൊലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്.