മണിയൻപിള്ള രാജുവിന്റെ കാറിടിച്ച ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് മാധവ് സുരേഷ് ആവശ്യപ്പെട്ടു.

‘‘ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്, എന്തൊരു പച്ചക്കള്ളം. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം.’’–അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് നൽകിയ പ്രതികരണം പങ്കുവച്ചായിരുന്നു മാധവിന്റെ വാക്കുകൾ. മണിയൻപിള്ള രാജുവിന്റെ കാർ തങ്ങളെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ ആരോപിച്ചത്.


‘‘ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും കാർ ഇറങ്ങി വരുന്ന ഹെഡ്‌ലൈറ്റ് നമ്മൾ കണ്ടു, ആദ്യമേ ഹോൺ അടിച്ചു കയറി അടുത്തെത്താറായപ്പോൾ ഈ കാർ പെട്ടെന്ന് ഇടിച്ചു കയറി ഞങ്ങളെ നിരക്കി കൊണ്ടുപോയി. എന്നിട്ട് ഒറ്റ പോക്കായിരുന്നു. കുറച്ചുനേരം റോഡിൽ കിടന്നു. അതിനു ശേഷമാണ് ആളുകൾ ഓടി വന്നത്.’’–യുവാവിന്റെ വാക്കുകൾ.
വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാൻഡ്രം ക്ലബ്ബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിർദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെ, നടന്റെ കാർ ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിർത്താതെ പോയ നടനെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവർ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. എൽഎൽബി വിദ്യാർഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. മണിയൻപിള്ള രാജുവിന്റെ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിച്ചതാണെന്നു പ്രചാരണമുണ്ടായി. ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് സാവധാനം പുറത്തേക്കിറങ്ങിയ കാർ ഇൻഡിക്കേറ്റർ ഇട്ട് വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിന്ന ശേഷം സാവധാനം റോഡ് കടക്കുന്നതിനിടെ അപകടമുണ്ടായെന്നാണു സിസിടിവി ദൃശ്യത്തിൽ വ്യക്തമാകുന്നത്.























