സ്പായിലെ കൂട്ട ബലാത്സംഗം: ക്വട്ടേഷെന്ന് ഉടമ, ബിസിനസ് തകർക്കാൻ ലക്ഷ്യം

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയുടെ ആരോപണം. ക്വട്ടേഷൻ നൽകിയത് മറ്റൊരു സ്പാ ഉടമയാണ്. ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ് – ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പൊലീസിൽ പ്രത്യേക പരാതി നൽകുമെന്നും സഞ്ജയ് പറഞ്ഞു.

അതേസമയം, ബലാത്സംഗ കേസിൽ പൊലീസിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണ് വിവരം. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽനിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണു സംശയം. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്.∙ വീണ്ടും കാപ്പ ചുമത്തും?കേസിലെ പ്രതിയായ ‘മരണം സുബിൻ’ എന്ന സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ് നീക്കം. കാപ്പാ നിയമപ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാൽസംഗം അന്വേഷിക്കാൻ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

കാപ്പാ കേസ് പ്രതിയായ സുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇന്നലെ പൊലീസ് പറഞ്ഞത്. 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്നു വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്കു സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ചു മുറിക്ക് ഉള്ളിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയശേഷമായിരുന്നു പീഡനം.