ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. പുലർച്ചയോടെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി ആദമരമർപ്പിച്ചു. ഡൽഹിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.

വിദേശത്തുള്ള മകൾ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നലെ രാത്രി ദില്ലിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.


ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ വിപുലമായ ശ്രമങ്ങൾ നടത്തിയ പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി എക്സിൽ കുറിച്ചു. ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്ന നേതാവിനെയാണ് നഷ്ടപ്പെടുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അനുസ്മരിച്ചു. അഴിമതിയുടെ കറപുരളാത്ത ഭരണാധികാരിയായിരുന്നു മൻമോഹൻ സിങെന്ന് രമേശ് ചെന്നിത്തല ഓർമ്മിച്ചു.
നിലപാടുകളിൽ കരുത്തുകാട്ടിയ സൗമ്യനായ പ്രധാനമന്ത്രി പ്രധാന മന്ത്രിയായിരുന്നു മൻമോഹൻ സിംഗെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ അനുസ്മരിച്ചു.























