വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമയം നീട്ടിച്ചോദിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനെ മാറ്റുമെന്നും പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിരന്തരം നിര്‍ദ്ദേശിച്ചിട്ടും എസ്പി എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ല. മൈക്രോ ഫിനാന്‍സ് കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ കളിയാക്കരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ സമ്മര്‍ദം കാണുമായിരിക്കുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം.