തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണത്തിൽ അമ്മ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് അമ്മ അശ്വതിയുടെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം തുടർനടപടി എന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്നാണ് പൊലീസും ആശുപത്രി അധികൃതരും സംഭവത്തിൽ ദുരൂഹത സംശയിച്ചത്. അശ്വതി മുൻപ് വിഷാദരോഗ ലക്ഷണങ്ങളുണ്ടായ വ്യക്തിയെന്ന് ബന്ധുക്കൾ പറയുന്നു.

അശ്വതിയുടേയും സുഭാഷിന്റേയും മകൾ പവിത്ര ആണ് മരിച്ചത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് പായയിൽ നിലത്ത് കിടക്കുകയായിരുന്നു. ഒരു വയസും ഒരു മാസവും മാത്രമാണ് കുഞ്ഞിന്റെ പ്രായം. ചലനമറ്റ നിലയിൽ കിടന്ന കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരും ആശുപത്രി അധികൃതരും സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തി. കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടത് ദുരൂഹത വർധിപ്പിച്ചു. തുടർന്നാണ് പൊലീസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്.

























