വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധം; വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്

വയനാട്: വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്. റേഷൻ കാർഡ് മാനദണ്ഡപ്രകാരവും കൂട്ടുകുടുംബ മാനദണ്ഡപ്രകാരവും പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തണമൈന്നും സമരക്കാർ ആവശ്യപ്പെടുന്നു.

ദുരന്തത്തിൽ ഉൾപ്പെട്ട മൂന്ന് വാർഡുകളിലുൾപ്പെടെ മുഴുവൻ ആളുകളെയും സഹായിക്കുമെന്നായിരുന്നു സർക്കാർ ആദ്യം അറിയിച്ചത്. പിന്നീട് പുനരധിവാസ പട്ടിക ഉണ്ടാക്കിയപ്പോൾ ദൂരപരിധിയടക്കമുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ദൂരപരിധിക്കുള്ളിൽ ഉൾപ്പെടാത്തവരെന്ന് കാണിച്ച് മാറ്റിനിർത്തിയവാരണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അട്ടമല സുരക്ഷിതമാണെന്നുമാണ് സർക്കാർ പറയുന്നതെന്ന് സമരക്കാർ പറഞ്ഞു. സർക്കാർ വേണ്ട രീതിയിൽ പരി​ഗണിച്ചില്ല. സർക്കാരിനെ കുറ്റപ്പെടുത്താൻ‌ ഇല്ലെന്നും രാഷ്ട്രീയ ഇടപെടലുകൾ കാരണമാണ് ഇത് സംഭവിച്ചതെന്നും മുണ്ടക്കൈ -ചൂരൽമല നിവാസികൾ പറയുന്നു.