സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോ പണം പിരിക്കുകയാണ്, ഇയാൾ ഇതുവരെ ചർച്ചകൾക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുൾ മെഹ്ദി ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മഹ്ദിയുടെ ആരോപണം.

അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റിൽ സാമുവൽ ജെറോം അഭിഭാഷകൻ അല്ലെന്നും മഹ്ദി ആരോപിക്കുന്നു. പല വേദികളിൽ നിന്നും സാമുവൽ ജെറോം പണം പിരിക്കുന്നു. നിമിഷ പ്രിയയുടെ വധ ശിക്ഷ ശരിവച്ച പ്രസിഡന്റിന്റെ ഉത്തരവിന് ശേഷം ജെറോമിനെ സനയിൽ വച്ച് കണ്ടിരുന്നു. അന്ന് സന്തോഷം നിറഞ്ഞ മുഖത്തോടെ തങ്ങളെ അഭിനന്ദിക്കുകയാണ് ഉണ്ടായത്. പിന്നീട് വാർത്തകളിൽ നിന്നറിഞ്ഞത് ദയാ ധനമായി 12000 ഡോളർ തങ്ങൾ ആവശ്യപ്പെട്ടെന്നും അത് പിരിക്കുകയാണെന്നുമാണ്. മധ്യസ്ഥത എന്ന പേരിൽ ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുകയാണ് സാമുവൽ ജെറോം ചെയ്തത്. മധ്യസ്ഥതയുടെ പേരിൽ ഇദ്ദേഹം ഒരിക്കൽ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും ഫത്താഹ് അബ്ദുൾ മെഹ്ദി പോസ്റ്റിൽ പറയുന്നു. ഫത്താഹ് അബ്ദുൾ മെഹ്ദി പോസ്റ്റിന് പിന്നാലെ ഈ വിഷയത്തിൽ കേരളത്തിലും ചർച്ചകൾ സജീവമായി. പോസ്റ്റ് പങ്കുവച്ച് സുപ്രീംകോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ രംഗത്തെത്തി. ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാൽ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു എന്ന ആശങ്കയാണ് അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ പങ്കുവയ്ക്കുന്നത്.


മരണത്തിന്റെ വ്യാപാരികൾ എന്ന് തുടങ്ങുന്ന പോസ്റ്റിൽ മനുഷ്യജീവൻ വെച്ചുള്ള കച്ചവടമാണ് നടന്നതെന്ന ചോദ്യമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഞങ്ങൾ പൂർണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു ; തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു എന്നും അദ്ദേഹം പറയുന്നു. സാമുവൽ ജെറോം നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്ന് നേരത്തെയും അഡ്വ. സുഭാഷ് ചന്ദ്രൻ പറഞ്ഞിരുന്നു. നിമിഷ പ്രിയ മോചിപ്പിക്കപ്പെട്ടാൽ സാമുവൽ ജെറോമിന് ക്രെഡിറ്റ് നൽകാം. എന്നാൽ മോചന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുത് എന്നായിരുന്നു മുൻപ് നടത്തിയ പ്രതികരണം. മോചനത്തിനായി സാമുവലിന് 44,000 ഡോളർ നൽകി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’ എന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം.























