ബെംഗളൂരു: കൃഷ്ണഗിരിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ അമ്മയും സ്വവർഗ പങ്കാളിയും അറസ്റ്റിലായത് ഇരുവരുടെയും വാട്സാപ് ചാറ്റുകൾ ഭർത്താവ് കണ്ടെത്തിയതോടെ. കൊലപ്പെടുത്തിയശേഷം, കുഞ്ഞിന്റെ കാൽത്തളയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ശല്യം ഒഴിഞ്ഞു’ എന്ന് അമ്മയായ കേളമംഗലം ചിന്നാട്ടി സ്വദേശിനി എസ്.ഭാരതി (26) സ്വവർഗ പങ്കാളി സുമിത്രക്ക് (20) സന്ദേശം അയച്ചിരുന്നു. ഇത് കണ്ട ഭർത്താവ് സുരേഷ് പൊലീസിനെ സമീപിക്കുകയായിരുന്നു. സുമിത്രയുടെ നിർദേശപ്രകാരമാണു കുട്ടിയെ ഒഴിവാക്കിയതെന്ന് ഭാരതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇരുവരുടെയും ബന്ധം വ്യക്തമാക്കുന്ന നിരവധി റീലുകളും സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. 2 പെൺമക്കളുള്ള ഭാരതിക്ക് 5 മാസം മുൻപാണ് ആൺകുഞ്ഞ് പിറന്നത്. പാലൂട്ടുന്നതിനിടെ 4നു കുഞ്ഞു മരിച്ചതിനെ തുടർന്നു മൃതദേഹം സംസ്കരിച്ചു. മുലപ്പാൽ തലയിൽ കയറി കുഞ്ഞ് മരിച്ചെന്നാണ് ഭാരതി പറഞ്ഞത്.


കുഞ്ഞിന്റെ മരണശേഷം ഭാര്യയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ ഭർത്താവ് സുരേഷ് ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണു സുമിത്രയോടൊപ്പമുള്ള ഭാരതിയുടെ ചിത്രങ്ങളും വിഡിയോകളും കണ്ടത്. ആൺകുഞ്ഞ് ജനിച്ചതിനു ശേഷം സുമിത്രയും ഭാരതിയും തമ്മിൽ അകന്നതായും ബന്ധം തുടരണമെങ്കിൽ കുഞ്ഞിനെ ഇല്ലാതാക്കണമെന്നു സുമിത്ര ആവശ്യപ്പെട്ടതായും പൊലീസ് കണ്ടെത്തി. ഇതേ തുടർന്നു കുഞ്ഞിനെ ഭാരതി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിലും ഇതു സ്ഥിരീകരിച്ചു. ഇരുവരെയും അറസ്റ്റു ചെയ്തു ധർമപുരി ജയിലിൽ റിമാൻഡ് ചെയ്തു.























