കൊച്ചി: നഴ്‌സിങ് സേവനത്തെ അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റ് മതിയായ ശമ്പളം നൽകുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാൽ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശമ്പള വർധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ സമരം ചെയ്യുന്നതിനിടെ നഴ്‌സിങ് ജോലികൾക്ക് നിയോഗിക്കുന്നുവെന്ന് ആരോപിച്ച് യുണൈറ്റഡ് ന്‌സസ് അസോസിയേഷനാണ് ഹർജി നൽകിയത്. ന്യായമായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിയമപരമായ മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി ജോലി സമയത്തിന് ശേഷം സമരം എന്നതുൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദേശിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

























