റാപ്പർ വേടൻറെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടം; നഷ്ടപരിഹാരം ഈടാക്കുമെന്ന് പാലക്കാട് നഗരസഭ

പാലക്കാട് : റാപ്പർ വേടൻറെ പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ. കോട്ടമൈതാനത്ത് വേടൻ്റെ പരിപാടിക്ക് തിക്കും തിരക്കും ഉണ്ടായതോടെ നഗരസഭ സ്ഥാപിച്ച ഇരിപ്പിടങ്ങൾ അടക്കം തകർന്നിരുന്നു. ഇന്നലെ പാലക്കാട് കോട്ടമൈതാനത്ത് വേടൻ്റെ പാട്ട് കേൾക്കാനും കാണാനും എത്തിയത് പതിനായിരങ്ങളായിരുന്നു. തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ പൊലീസിന് പല തവണ ലാത്തിയെടുക്കേണ്ടി വന്നു.

ഇതിനിടയൽ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കോട്ട മൈതാനത് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബെഞ്ചുകളും. മാലിന്യങ്ങൾ നിക്ഷേപിക്കാൻ വെച്ച ഡെസ്റ്റ് ബിനുകളും തകർന്നു. സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പാണ് പരിപാടിക്കായി നഗരസഭയോട് സ്ഥലം ആവശ്യപ്പെട്ടത്.ഇവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നഗരസഭയുടെ നീക്കം. വേടനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആകില്ലെന്ന് നഗരസഭാ വൈസ് ചെയർമാൻ ഈ കൃഷ്ണദാസ് പറഞ്ഞു. ഇന്നലെ പാലക്കാട് നടന്ന പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്.