‘ സഭയുമായി പ്രശ്‌നമില്ല; ചില പിതാക്കന്മാര്‍ നന്ദികേട് കാണിച്ചാല്‍ ഇനിയും പറയും’; പിസി ജോര്‍ജ്

പാല: വിവാദങ്ങള്‍ക്കിടെ ബിജെപി നേതാവ് പി സി ജോര്‍ജ് പാലാ രൂപത ആസ്ഥാനത്ത് എത്തി. ബിഷപ്പ് ജോസഫ് പള്ളിക്കപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. താന്‍ രാഷ്ട്രീയം പറയാന്‍ വന്നതല്ലെന്നും പിതാവ് തനിക്ക് കൊന്തയും കുരിശും സമ്മാനിച്ചതായും പി സി ജോര്‍ജ് പറഞ്ഞു. ബിഷപ്പിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും പി സി വിശദീകരിച്ചു.

സഭയുമായി പ്രശ്‌നമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ചില പിതാക്കന്മാര്‍ നന്ദികേട് കാണിച്ചാല്‍ ഇനിയും പറയും. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്ത ഒരാളാണ്. എനിക്കെതിരെയാണ് വോട്ട് ചെയ്യരുതെന്ന് ബിഷപ്പ് പറഞ്ഞത്. ഒരു കന്യാസ്ത്രീ പറഞ്ഞാണ് ഈ വിവരം താന്‍ അറിഞ്ഞത്. ബിഷപ്പുമാര്‍ സഭയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മാത്രം നോക്കണം. സഭയില്‍ എല്ലാ തരത്തിലുള്ള രാഷ്ട്രീയക്കാരും കാണും. അതുകൊണ്ട് സഭാ നേതാക്കള്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ല. ഞാനും ഷോണ്‍ ജോര്‍ജും കേരള നിയമസഭയില്‍ കാണും – അദ്ദേഹം പറഞ്ഞു.

അതേസമയം, കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്ക്കെതിരായ വിമര്‍ശനം ഷോണ്‍ ജോര്‍ജ് ആവര്‍ത്തിച്ചു. .

സഭയ്ക്കും, ബിഷപ്പുമാര്‍ക്കുമെതിരെയുള്ള അധിക്ഷേപങ്ങള്‍ക്ക് പിന്നാലെ, ബിജെപി നേതാക്കളും, എന്‍ഡിഎ സ്ഥാനാര്‍ഥികളുമായ പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും മറുപടിയുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക മുഖപ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സഭയ്ക്ക് നേരെ ഭീഷണികള്‍ ആദ്യത്തേതും അവസാനത്തേതും അല്ല. നിലപാട് ഇനിയും പറയുമെന്നാണ് മുഖപ്രസംഗത്തിലെ മറുപടി.