കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ മാതാവിനെ ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 12നാണു മകളുടെ കേസുമായി ബന്ധപ്പെട്ടു ജഡ്ജിമാരെ നേരിൽ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതി കവാടത്തിലെത്തിയത്. ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. വനിതാ പൊലീസെത്തി സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോവുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
























