തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകനും 46 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സൈമ പുരസ്കാരച്ചടങ്ങിൽ സംസാരിക്കവേ കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമലിന്റെ പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.


തമിഴ്നടനായ സതീഷായിരുന്നു ചടങ്ങിന്റെ അവതാരകൻ. രജനീകാന്തുമായി ചേർന്ന് ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നുവെന്ന് അഭ്യൂഹമുണ്ടല്ലോ എന്ന് സതീഷ് ചോദിച്ചപ്പോഴാണ് കമൽഹാസൻ ആരാധകർക്ക് മുന്നിലേക്ക് സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. തങ്ങൾ ഒരുമിച്ചെത്തുന്നു എന്നായിരുന്നു സതീഷിന്റെ ചോദ്യത്തിനുള്ള കമലിന്റെ മറുപടി. രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു ‘വൻ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത്. അതുകൊണ്ട് പടം ചെയ്തുകാട്ടും. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ തങ്ങളും സന്തോഷവാന്മാരാകുമെന്ന് കമൽഹാസൻ പറഞ്ഞു.


“ഒരുപാട് ഇഷ്ടത്തോടെ വേർപിരിഞ്ഞ് ഇരുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ഒരു ബിസ്കറ്റ് രണ്ടാക്കി പങ്കുവെച്ച് കഴിച്ചിരുന്നവരാണ്. ഓരോരുത്തർക്കും വെവ്വേറെ ബിസ്കറ്റ് വേണമെന്നായപ്പോൾ അങ്ങനെ വാങ്ങിക്കഴിച്ചു. ഇപ്പോൾ വീണ്ടും ഒരു ബിസ്കറ്റ് പകുത്ത് കഴിക്കാൻപോകുന്നു എന്ന സന്തോഷമുണ്ട്. ഞങ്ങൾ വീണ്ടും ഒരുമിക്കാൻപോകുന്നു.” രജനിക്കൊപ്പം പുതിയ സിനിമ ചെയ്യുന്നതിനെക്കുറിച്ച് കമൽ പ്രതീകാത്മകമായി പറഞ്ഞത് ഇങ്ങനെയായിരുന്നു.
“ഞങ്ങൾക്കുള്ളിലെ മത്സരമെന്നത് പ്രേക്ഷകരുണ്ടാക്കിയതാണ്. ഞങ്ങൾക്കത് മത്സരമേയല്ല. ഞങ്ങൾ ഒരുമിക്കുന്നു എന്നത് ബിസിനസ് തലത്തിൽ ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങൾക്കത് ഇപ്പോഴെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടല്ലോ എന്ന രീതിയിലാണ്. അങ്ങനെ നടക്കട്ടെ. പരസ്പരം ഒരാൾ മറ്റൊരാളുടെ ചിത്രം നിർമിക്കണം എന്നത് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോൾവേണ്ട എന്നുപറഞ്ഞ് ഞങ്ങൾതന്നെ അക്കാര്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞാൻ പുതിയ ഓഫീസ് നിർമിച്ചപ്പോൾ എപ്പോൾ സിനിമ ചെയ്യും എന്ന് ചോദിച്ചയാളാണ് രജനി. ഞങ്ങളിൽ പ്രതീക്ഷവെച്ചതിന് നന്ദി. ഞങ്ങളാണ് ഇനി ആ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കേണ്ടത്.” കമൽഹാസൻ കൂട്ടിച്ചേർത്തു.























