‘കുടുംബം തകര്‍ത്തത് ഞാനല്ല, രവി മോഹന് 25 കോടിയോളം കൊടുത്തു’; ആരതിയുടെ അമ്മ

നടന്‍ രവി മോഹന്റെ (ജയം രവി) ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഭാര്യ ആരതി രവിയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാര്‍. രവി മോഹന്റെ പേരും പ്രശസ്തിയും സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും താന്‍ കുടുംബം തകര്‍ത്തവളല്ല എന്നും സുജാത പ്രസ്താവനയില്‍ പറഞ്ഞു.

സുജാത വിജയകുമാറിന്റെ പ്രസ്താവന

കഴിഞ്ഞ 25 വര്‍ഷമായി ഇവിടെയുള്ള നിർമാതാവാണ് ഞാന്‍. ഇക്കാലയളവില്‍ എന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴല്ലാതെ മാധ്യമങ്ങളുമായി സംസാരിക്കേണ്ടിവന്നിട്ടില്ല. എനിക്കെതിരായുയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനായി പരസ്യമായി സംസാരിക്കാന്‍ ഇന്നാദ്യമായി ഞാന്‍ നിര്‍ബന്ധിതയായി.

കുടുംബം തകര്‍ത്തു, സ്വത്തും പണവും തട്ടിയെടുത്തു, ദ്രോഹിച്ചു എന്നെല്ലാമാണ് എനിക്കെതിരായ ആരോപണങ്ങള്‍. നിശബ്ദയായിരിക്കാനാണ് ഇത്രകാലം തീരുമാനിച്ചത്. എന്നാല്‍ ആ മൗനം ഇപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം പോലും കണക്കിലെടുക്കാതെ ഇപ്പോള്‍ സംസാരിക്കാന്‍ തീരുമാനിച്ചത്.

ഞാന്‍ നിര്‍മ്മിച്ച ആദ്യചിത്രം വീരാപ്പ് വിജയമായിരുന്നു. തുടര്‍ന്ന് ഞാന്‍ ടെലിവിഷന്‍ പ്രൊഡക്ഷനുമായി മുന്നോട്ടുപോയി. ജയം രവിയാണ് വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത്. അങ്ങനെ ‘അഡങ്ക മരു’ സംഭവിച്ചു. ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചെങ്കിലും വിജയമായിരുന്നില്ല. വീണ്ടും ജയം രവി കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയും ഞാനതിന് വഴങ്ങുകയും ചെയ്തു.

ജയം രവിയെ വെച്ച് ഞാന്‍ നിര്‍മിച്ച മൂന്ന് ചിത്രങ്ങള്‍ -അടങ്ക മരു, ഭൂമി, സൈറണ്‍. ഈ മൂന്ന് ചിത്രങ്ങള്‍ക്കുമായി നൂറ് കോടിയോളം രൂപയാണ് ഫിനാന്‍സര്‍മാരില്‍ നിന്ന് ഞാന്‍ വാങ്ങിയത്. ഇതിന്റെ 25 ശതമാനം വേതനമായി ജയം രവിക്കാണ് നല്‍കിയത്. ഇതിന്റെ എല്ലാ രേഖകളും തെളിവുകളും എന്റെ കൈവശമുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ക്കായി തന്റെ പേര് ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ ജയം രവി ആരോപിക്കുന്നത്. ഞാന്‍ വ്യക്തമായി പറയുന്നു – ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്തിട്ടില്ല. എന്റെ മരുമകനായ അവനെ അപകടത്തില്‍ പെടുത്താന്‍ എനിക്ക് എങ്ങനെ കഴിയും? അവനെ സംരക്ഷിക്കാനായി എത്രയോ രേഖകളില്‍ ഞാന്‍ ഒപ്പുവെച്ചു. ചിലപ്പോള്‍ ഫിനാന്‍സര്‍മാര്‍ തരുന്ന വെള്ളക്കടലാസിലും ഒപ്പുവെച്ചു, അനന്തരഫലം എന്താണെന്ന് പോലും ആലോചിക്കാതെ. അവന്റെ പേരിന് ഒന്നും സംഭവിക്കാതിരിക്കാനാണ് ഞാനിതെല്ലാം ചെയ്തത്.

ഒരു വര്‍ഷത്തോളം ജയം രവിയുമായി സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചു. സിനിമാ നിർമാവ് എന്ന നിലയിലല്ല, മറിച്ച് ഒരമ്മയായി, അമ്മായിയമ്മയായി, മുത്തശ്ശിയായി. കുടുംബത്തില്‍ സമാധാനം വീണ്ടും കൊണ്ടുവരികയായിരുന്നു ഉദ്ദേശം. അടുത്തിടെ അവന് ഞാനൊരു മെസേജ് അയച്ചു. തികച്ചും പ്രൊഫഷണലായൊരു കാര്യം. വ്യക്തിപരമായ സംഭാഷണം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷോടെയായിരുന്നു ഞാന്‍ ആ മെസേജ് അയച്ചത്. എന്നാല്‍ അത് സംഭവിച്ചത്.

സാമ്പത്തികനേട്ടത്തിനായി ഞാന്‍ അവന്റെ ഒപ്പ് ഉപയോഗിച്ചുവെന്നാണെങ്കില്‍ – അത് ഒരു രൂപയുടെ നേട്ടത്തിന് വേണ്ടിയാണെങ്കില്‍ പോലും – അത്തരം ആരോപണം ഉന്നയിക്കുന്നവരെ അതിനുള്ള രേഖകള്‍ ഹാജരാക്കാനായി ഞാന്‍ ക്ഷണിക്കുന്നു. എന്റെ വിനീതമായ അഭ്യര്‍ഥനയാണിത്.

ജയം രവി എനിക്കെന്റെ മകനെ പോലെയായിരുന്നു. നായകനെ പോലെ ഞങ്ങള്‍ അവനെ സ്‌നേഹിക്കുകയും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ സഹതാപം പിടിച്ചുപറ്റാനായി ഞങ്ങള്‍ക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അത് വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത അവന്റെ പ്രതിച്ഛായയെ തന്നെയാണ് കളങ്കപ്പെടുത്തുക. എല്ലായ്‌പ്പോഴും അവന്‍ നായകനായിരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

നീ എന്നെ ‘അമ്മ’ എന്നാണ് ഇക്കഴിഞ്ഞവര്‍ഷങ്ങളെല്ലാം വിളിച്ചിരുന്നത്. എന്റെ മകളും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ്, നിന്റെ അമ്മായിയമ്മ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചത്. മകളുടെ കുടുംബം തകരുന്നതും അവള്‍ ദുഃഖിക്കുന്നതും ഒരമ്മയ്ക്കും സഹിക്കാന്‍ കഴിയില്ല. ഇന്ന് ഞാന്‍ ആ വേദനയിലൂടെയാണ് കടന്നുപോകുന്നത്.

അവസാനമായി മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥന. ദയവായി എന്നെ കുടുംബം തകര്‍ത്തവളെന്നോ ദ്രോഹിയെന്നോ ഒന്നും മുദ്രകുത്തരുത്. എന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ഈ സമയത്ത് ഈ കുറ്റപ്പെടുത്തലുകള്‍ താങ്ങാനുള്ള കരുത്തെനിക്കില്ല.