വീടും സ്ഥലവും മാത്രമാണ് അവര്‍ക്ക് കിട്ടിയത്, അതുകൊണ്ട് വയര്‍ നിറയില്ല; നമ്മളെന്തിന് സദാചാരപോലീസ് ആവുന്നു ; കെ.എച്ച്.ഡി ഗ്രൂപ്പ്

വാഹനാപകടത്തില്‍ മരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യക്ക് നേരെ ഉയരുന്ന സൈബറാക്രമണത്തില്‍ പ്രതികരണവുമായി കുടുംബത്തിന് വീടുവെച്ചുനല്‍കിയ കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ്. രേണു സുധി കഴിഞ്ഞ ദിവസം പങ്കുവെച്ച റീലിനുനേരെവിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം.

ബിഷപ്പ് നോബിള്‍ ഫിലിപ്പ് സൗജന്യമായി നല്‍കിയ സ്ഥലത്തിനും അവിടെ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കിയ വീടിനും സുധിയുടെ രണ്ടുമക്കള്‍ക്ക് മാത്രമേ അവകാശം ഉള്ളൂവെന്ന് വ്യക്തമാക്കിയാണ് തങ്ങള്‍ വീട് വെച്ചുനല്‍കിയതെന്ന് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പിലെ ഫിറോസ് അറിയിച്ചു.

വീടും സ്ഥലവും 15 വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറാനോ സാധിക്കില്ലെന്ന് ആധാരത്തില്‍ വ്യക്തമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. കൊല്ലം സുധിയുടെ കുടുംബത്തിനു നല്‍കിയ വീടിന്റെ പരിപൂര്‍ണ്ണ അവകാശികള്‍ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ മാത്രമാണ്. മറ്റാര്‍ക്കും ആ വീടിനോ സ്വത്തിനോ ഒരു അവകാശവുമില്ല. ആ കുട്ടികളെ ആരും ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതി.

‘എല്ലാവര്‍ക്കുമുള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാഗങ്ങള്‍ക്കും ഉണ്ട്. അവരുടെ കുടുംബത്തെ നോക്കാന്‍ അവര്‍ ജോലി ചെയ്യട്ടെ. വീടും സ്ഥലവും മാത്രമാണ് അവര്‍ക്ക് കിട്ടിയത്. അതുകൊണ്ട് അവരുടെ വയര്‍ നിറയില്ല. അവര്‍ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ. നമ്മളെന്തിനു സദാചാര പോലീസാവുന്നു. നമ്മുടെ കടമ നമ്മള്‍ നിറവേറ്റി കഴിഞ്ഞു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.