കൗൺസലിങ്ങിനിടെ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ മോട്ടിവേഷൻ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കണ്ണൂർ: കൗൺസലിങ്ങിനെത്തിയ പതിനേഴുകാരിയെ വീട്ടിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കറുമായ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെസി ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാൾക്കെതിരെ മുൻപും ഇത്തരം പരാതി ഉയർന്നുവെന്ന് വിവരമുണ്ട്. പതിനേഴുകാരിയുടെ രക്ഷിതാക്കളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. അതിജീവിതിയുടെ മൊഴി എടുത്തതിന് ശേഷമായിരുന്നു അറസ്റ്റ്. സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി മോട്ടിവേഷനൽ വിഡിയോകൾ ചെയ്തിരുന്നു. മാസ്റ്റർ ട്രെയിനർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ലൈഫ് സ്‌കിൽ ട്രെയ്‌നർ എന്നി നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഷാജുവിനെ റിമാൻഡ് ചെയ്തു.