വൈറ്റില റെയിൽവേ ട്രാക്കിലെ മൃതദേഹം കോട്ടയം സ്വദേശിനിയുടേത്

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46)യാണെന്ന് തിരിച്ചറിഞ്ഞു. സുധ കൊല്ലപ്പെട്ടതാണെന്നും കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഇവർ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയ സുധ ബേബിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇന്നലെ രാത്രി 11.30ഓടെ വൈറ്റില റെയിൽവേ ട്രാക്കിനു സമീപം സുധ ബേബി ഒരാൾ‍ക്കൊപ്പം കാറിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. വൈകാതെ സുധയെ കൊലപ്പെടുത്തുകയായിരുന്നു.

തലയ്ക്കും മുഖത്തിനും പരുക്കുകളുമുണ്ട്. ട്രെയിനിൽ നിന്ന് വീണതോ ട്രെയിൻ ഇടിച്ചതോ എന്നായിരുന്നു തുടക്കത്തിൽ സംശയമെങ്കിലും ഉപയോഗിക്കാത്ത ട്രാക്കിലാണ് മൃതദേഹം കിടന്നത് എന്നതുകൊണ്ടു കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാണോ എന്നതായിരുന്നു മറ്റൊരു സംശയം. എന്നാൽ ഇരുവരും കാറിൽ വന്നിറങ്ങുന്ന ദൃശ്യം ലഭിച്ചതോടെ ഇവിടെ വച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. സുധ ബേബി അമ്മയുമൊന്നിച്ച് പൂത്തോട്ടയിലാണ് കഴിഞ്ഞ 3 മാസമായി താമസം. ഭർത്താവുമായി ബന്ധം വേർപെടുത്തിയതാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.