തിരുവനന്തപുരം: നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസിന്റെ മൃതദേഹം പാളയം മുസ്ലിം ജുമാ മസ്ജിദിൽ ഖബറടക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു അന്ത്യം. നാലുവർഷമായി വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈകിട്ട് 3 മണി വരെ മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മന്ത്രി സജി ചെറിയാൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസിന്റെ അരങ്ങേറ്റം. 80കളിലെ ക്യാമ്പസ് ജീവിതവും പ്രണയവും അവതരിപ്പിച്ച പ്രേമ ഗീതങ്ങൾ വലിയ വിജയമായതോടെ ഷാനവാസും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലും തമിഴിലുമായി 80 ഓളം ചിത്രത്തിൽ അഭിനയിച്ചു.

























