കോഴിക്കോട് വീണ്ടും ഷിഗെല്ല, മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത് രണ്ടു കുട്ടികള്‍

കോഴിക്കോട് : കോഴിക്കോട് പെരുമണ്ണയിലുള്ള രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പെരുമണ്ണ പഞ്ചായത്തിലെ പാക്കണ്ടം, പുതിയോട്ടില്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ അടുത്തുള്ള പെരുമണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ കോഴിക്കോട് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഷിഗെല്ല പടരുകയും ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയാണ് രോഗം നിയന്ത്രണവിധേയമാക്കിയത്. അതേ പ്രവര്‍ത്തനങ്ങള്‍ പെരുമണ്ണയിലും ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഷിഗെല്ല ബാധ എന്നറിയപ്പെടുന്ന ഷിഗെല്ലോസിസ്, കുടലുകളെയാണ് ബാധിക്കുക. വയറിക്കളവും പനിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത്. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.