കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. നടി വിൻ സിയുടെ പരാതിയുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഇതുപോലുള്ള ശീലത്തിൽനിന്ന് വെളിയിൽ വരാൻ പ്രൊഫഷണലായ സഹായം അദ്ദേഹത്തിന് വേണം. അദ്ദേഹം തിരുത്തണം. ഷൈനിന് കൊടുക്കുന്ന അവസാന അവസരമാണിത്. ഇതുപോലുള്ള പെരുമാറ്റവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി സഹകരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും ബി.ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

“കഴിഞ്ഞമാസം അവസാനം ഫൈൻ ആർട്സ് കോളേജിൽവെച്ച് ഫെഫ്കയുടെ വിപുലമായ നേതൃയോഗം ചേർന്നിരുന്നു. ഫെഫ്കയിലെ 21 യൂണിയനുകളുടേയും ഭരണസമിതി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽവെച്ച് സംസ്ഥാന എക്സൈസ് കമ്മീഷണർ ഒരു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. ഒരു ലഹരി വിരുദ്ധ സ്ക്വാഡ് എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും രൂപീകരിച്ചുകൊണ്ടുള്ള നടപടിയായിരുന്നു അത്. മയക്കുമരുന്ന് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ഭീഷണിയായി വരുമ്പോൾ പലവിധത്തിലുള്ള ആരോപണങ്ങളും വാർത്തകളും സിനിമാ രംഗത്തെ ചുറ്റിപ്പറ്റി വരുമ്പോൾ ഞങ്ങൾ തൊഴിലെടുക്കുന്ന മേഖല ലഹരി വിമുക്തമാണെന്ന് പൊതുസമൂഹത്തിന് ഉറപ്പുകൊടുക്കേണ്ട ബാധ്യത ഫെഫ്ക്കയ്ക്കുണ്ട്. ഞങ്ങളുടെ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഈ ഉദ്ദേശത്തോടെയാണ് തുടങ്ങിവെച്ചത്. ആ കമ്മിറ്റികൾ വളരെ ഫലപ്രദമായി എല്ലാ ലൊക്കേഷനുകളിലും പ്രവർത്തിക്കുന്നുണ്ട്. അതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് വിൻ സിയുടെ പരാതി ഉണ്ടായത്.


വിൻ സി അലോഷ്യസ് ഫെഫ്ക്കയുമായും ബന്ധപ്പെട്ടിരുന്നു. അവരുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ആരോപണം ഉന്നയിക്കുന്നത് ആര്‍ക്കെതിരെയാണോ അയാളുടെ പേര് വിൻ സി പറഞ്ഞിരുന്നു. സിനിമയുടെ പേരും പറഞ്ഞു. ഇക്കാര്യങ്ങൾ ഒരുതരത്തിലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വരരുതെന്നാണ് അവർ പറഞ്ഞത്. ആ സിനിമയുടെ ഐസി (ആഭ്യന്തര സമിതി) യിൽ പരാതി കൊടുക്കുക എന്നതാണ് ഇതിന്റെ നിയമാനുസൃത നടപടിയെന്ന് അവരോട് നിർദേശിച്ചു. ഫെഫ്ക്കയ്ക്ക് എഴുതിത്തയ്യാറാക്കിയ പരാതി നൽകേണ്ടതില്ലെന്നും പറഞ്ഞു. അതിനുശേഷം അവർ ഐസിയിലും നിർമാതാക്കളുടെ സംഘടനയിലും അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി കൊടുത്തു.
കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമാ നിർമാണം 45 ശതമാനം കുറഞ്ഞിട്ടുണ്ട്. കോർപ്പറേറ്റുകളും പ്രമുഖ നിർമാതാക്കളും മലയാളത്തിൽ മുതൽമുടക്കാൻ തയ്യാറാവുന്നില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വന്ന സംഭവവികാസങ്ങളാണ് അതിന് കാരണം. മലയാളസിനിമയിൽ ഡ്രഗ് കാർട്ടലുകൾ പിടിമുറുക്കിയിരിക്കുന്നു എന്ന ചിത്രമാണിപ്പോൾ. അതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.” ബി. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.























