പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് ശ്രുതി രജനീകാന്ത്. സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രുതി. ഇപ്പോൾ കൗമുദി മൂവീസിന് താരം നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. മലയാള സിനിമയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഇതിനൊക്കെ സ്വയം തയ്യാറാവുന്ന സ്ത്രീകളെക്കുറിച്ചുമൊക്കെയാണ് ശ്രുതി സംസാരിക്കുന്നത്. ”ഒരു രാത്രി മകളെ ഇവിടെ നിർത്തിയിട്ടു പോകാം, അവർക്ക് അവസരം കൊടുത്താൽ മതിയെന്നു പറയുന്ന ചില അമ്മമാർ വരെയുണ്ട്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന കേസുകളുണ്ട്. ഞാൻ അത് പറഞ്ഞിട്ടുമുണ്ട്. പക്ഷേ ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയത് ഞാനല്ല. അങ്ങനെയുള്ള കാര്യങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം.

എന്റെ കയ്യിൽ തെളിവുകളും ഉണ്ട്. എനിക്കും ചില അനുഭവങ്ങളുണ്ട്. പണ്ടൊക്കെ അവരോട് തിരിച്ചു പറയണമെന്ന് തോന്നിയിരുന്നു. പക്ഷേ അതിലൊന്നും അർത്ഥമില്ല. നമ്മുടെ പേര് ചീത്തയാക്കുക എന്നതു മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. അതിനു വേണ്ടി വായിൽ വരുന്നതെന്തും അവർ പറയും. ഇത്തരം സംഭവങ്ങളെക്കുറിച്ച് സ്ത്രീകൾ തന്നെ ആദ്യം ചിന്തിക്കണം. പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങോട്ട് ചെന്നിട്ട് ഞാൻ ഓക്കെ ആണെന്ന് പറയുന്നവർ ഉള്ളപ്പോൾ നമ്മൾ ഇവിടെ കിടന്നു പ്രസംഗിച്ചിട്ട് കാര്യമില്ല. വെറുതേ സമയം കളയാം എന്നു മാത്രമേ ഉള്ളൂ”, ശ്രുതി പറഞ്ഞു.തന്നെ ആരെങ്കിലും ആ രീതിയിൽ സമീപിച്ചാൽ ”സിനിമയിൽ അവസരം തന്നില്ലെങ്കിലും കുഴപ്പമില്ല, ഞാൻ ഇങ്ങനെയാണ്” എന്ന് താൻ പറയുമെന്നും ശ്രുതി കൂട്ടിച്ചേർത്തു.

























