ലൊക്കേഷനിൽ ലഹരി ഉപയോഗിക്കും , പുലർച്ചെ മൂന്നുമണിക്ക് കഞ്ചാവ് ആവശ്യപ്പെട്ടു; ശ്രീനാഥിനെതിരെ നിര്‍മ്മാതാവ്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി നിർമാതാവ് ഹസീബ് മലബാര്‍. ‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവാണ് ഹസീബ്. ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ മൂന്നുമണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നും നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവുംഡബ്ബിങ്ങും നീണ്ടുപോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ഹസീബ് പറയുന്നു.

ഷൂട്ടിങ് സെറ്റിൽ കാരവനിൽവച്ച് നടൻ ലഹരിമരുന്ന് ഉപയോഗിക്കുമായിരുന്നെന്നും ഹസീബ് പറഞ്ഞു. ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണം. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിലും ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.