കോഴിക്കോട്: കടലുണ്ടി റെയിൽവെ സ്‌റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജിൽ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ എത്തിയ ചെന്നൈ എക്‌സ്പ്രസ് സൂര്യയെ ഇടിക്കുകയായിരുന്നു.

അമ്മ: എൻ. പ്രതിഭ (അധ്യാപിക, മണ്ണൂർ സിഎംഎച്ച് ഹയർ സെക്കൻഡറി സ്‌കൂൾ). സഹോദരൻ: ആദിത്യാ രാജേഷ് (പ്ലസ് വൺ വിദ്യാർഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്‌കൂൾ).

























