‘വിവാഹ വാഗ്ദാനം നൽകി വേറെ രണ്ട് യുവതികളെയും സുകാന്ത് ചൂഷണം ചെയ്തു’; റിമാൻഡ് റിപ്പോർട്ട്

കൊച്ചി: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരെയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുകാന്ത് വേറെയും യുവതികളെ പീഡിപ്പിച്ചുവെന്നും ഇവരിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂൺ പത്താം തീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച അമ്മാവൻ മോഹനനെ കേസിൽ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാൾ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സഹപ്രവർത്തകയായിരുന്ന യുവതി, ഇയാൾക്കൊപ്പം ജയ്പൂരിൽ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവിടെയും വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ യുവതികളെ ചൂഷണം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ രണ്ടുമാസത്തിലേറെ ഒളിവിൽക്കഴിഞ്ഞ് ഒടുവിൽ കീഴടങ്ങിയ പ്രതി സുകാന്തിനെ നേരിൽക്കണ്ടപ്പോൾ പൊട്ടിത്തെറിച്ച് ബന്ധുക്കൾ. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രതി ചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ തിരിച്ചറിയാനായി പേട്ട പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബന്ധുക്കളുടെ രോഷം അണപൊട്ടിയത്.