പഹൽഗാം ഭീകരാക്രമണം: വിവാഹം കഴിഞ്ഞ് 6 ദിവസം, എത്തിയത് ഹണിമൂൺ ആഘോഷിക്കാൻ ; വിനയ്ക്കരികിൽ വിങ്ങിപ്പൊട്ടി ഹിമാൻഷി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനും. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാൾ (26) ആണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാൻഷിക്കൊപ്പം കശ്മീരിലെത്തിയത്. വിവാഹം കഴിഞ്ഞ് ആറാം ദിവസമാണ് ഹിമാൻഷിക്ക് വിനയ് നഷ്ടമായത്.

വിവാഹിതനായി ഏതാനും മാസങ്ങൾ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, ഭാര്യാസഹോദരി എന്നിവർക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹൽഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം.

ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരൻ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭത്തിനെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലു’യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോൾ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.