വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സഹോദരന്‍ വിനോദ് മണിയന്‍ ചിതയ്ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്‍ പൊതുദര്‍ശനം നടന്നിരുന്നു.

അതേസമയം, വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

ഇന്നലെ രാത്രി 11:30 യോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി 1 മണിയോടെയാണ് മോര്‍ച്ചറിയിലെത്തിച്ചത്. കേരള പുരത്തെ വീട്ടിലെത്തിച്ച് അഞ്ച് മണിയോടെയായിരുന്നു സംസ്‌കാരം. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകള്‍ ഒന്നരവയസുള്ള വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. വൈഭവിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ തന്നെ സംസ്‌കരിച്ചിരുന്നു.