ഉപയോഗിച്ച അടിവസ്ത്രം വരെയും ക്യാമ്പുകളിലെത്തി, നീക്കിയത് 85 ടണ്‍ അജൈവ മാലിന്യം

വയനാട്: ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവർക്കായി വലിയ സഹായ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ക്യാമ്പിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലർ മാറ്റിയതും പ്രതിസന്ധി ഉണ്ടാക്കി. ​ഉരുൾപ്പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയപ്പോള്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും പതിനായിരക്കണക്കിന് പേരാണ് സഹായവുമായി എത്തിയത്.

ഇതിനിടയിലായിരുന്നു അവസരം മുതലെടുത്ത് ചിലർ പഴയ സാധനങ്ങള്‍ തള്ളാനുള്ള അവസരമാക്കി അത് ഉപയോഗിച്ചത്. ടെക്സ്റ്റൈല്‍സുകളിലെയും മറ്റും ഉപയോഗശൂന്യമായ കെട്ടുകണക്കിന് വസ്ത്രങ്ങളും ഉപയോഗിച്ച അടിവസ്ത്രം വരെയും കളക്ഷൻ സെന്‍ററില്‍ കൊണ്ടു തള്ളി. തിരക്കിനിടയില്‍ പരിശോധിക്കപ്പെട്ടിലെന്ന പഴുതാണ് ഇക്കൂട്ടർ മുന്നില്‍ കണ്ടത്. 17 ടണ്‍ വസ്ത്രങ്ങളാണ് ഇത്തരത്തില്‍ ക്യാംപുകളിലും കളക്ഷൻ സെന്‍ററിലുമായി ലഭിച്ചത്.

ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 85 ടണ്‍ അജൈവ മാലിന്യമാണ് നീക്കേണ്ടി വന്നത്. ആത്മാർത്ഥമായ സഹായിച്ചവരുടെ സ്നേഹത്തിന്‍റെ ശക്തിയില്‍ ചില സാധനങ്ങളെല്ലാം ആവശ്യത്തില്‍ അധികമായി മാറിയിരുന്നു.

ലോഡ് കണക്കിന് വന്ന കുപ്പിവെള്ളം തെരച്ചില്‍ കഴിഞ്ഞാല്‍ ലേലത്തിന് വക്കാനും ആലോചനയുണ്ട്. ഇതിലൂടെ കിട്ടുന്ന പണമെല്ലാം ഉരുള്‍പ്പൊട്ടലിലെ ദുരിതബാധിതരെ സഹായിക്കാൻ തന്നെ ഉപയോഗിക്കാനാണ് തീരുമാനം.