‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു’; വിമർശിച്ച് ഓർത്തഡോക്സ് സഭാ ബിഷപ്പ്

തൃശ്ശൂർ: ഡൽഹിയിൽ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോൾ, കേരളത്തിൽ പുൽക്കൂട് ആക്രമിച്ചു നശിപ്പിച്ചതിൽ സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെതിരെ ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഡൽഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നാടകമാണെന്നും മാർ മിലിത്തിയോസ് അഭിപ്രായപ്പെട്ടു.

”അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട്‌ വന്ദിക്കുന്നു. ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തിൽ എന്തോ പറയുമല്ലോ …!” മാർ മിലിത്തിയോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ഡൽഹിയിലെ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുത്തത്.

ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേർത്തുനിർത്തുന്നതായി കാണിക്കാൻ ശ്രമിക്കുന്നു. മറുവശത്ത് സംഘപരിവാർ സംഘടനകൾ കേരളത്തിലുൾപ്പെടെ പുൽക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാൻ ശ്രമിക്കുന്നു. രാജ്യത്ത് പൊതുവേ സവർണഹിന്ദുത്വം മാത്രം മതി എന്ന സവർക്കറുടെയും മറ്റും ചിന്തക്ക് അനുസൃതമായ കാര്യമാണ് നടക്കുന്നത്. വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താൽക്കാലികമായി പ്രീതിപ്പെടുത്തുന്നത്. യൂഹാനോൻ മിലിത്തിയോസ് പറഞ്ഞു.