തിരുവനന്തപുരം: വ്യാജ മെഡിക്കൽ രേഖാ പരാമർശത്തിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതി വിധി ഉദ്ധരിച്ചാണ് പ്രസ്താവന നടത്തിയതെന്നും എം വിഗോവിന്ദൻ വിശദീകരിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഐഎം തീരുമാനം. എം വി ഗോവിന്ദന്റെപ്രസ്താവനയ്ക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരവും വാർത്ത സമ്മേളനം വിളിച്ചു. മാപ്പ് പറയണമെന്നുമായിരുന്നു നോട്ടീസിലെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതിവിധി ഉദ്ധരിച്ചാണ് താൻ പറഞ്ഞതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

























