പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ പത്തുമാസം പ്രായമായ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് സ്വമേധയ കേസെടുത്തത്. സിനുവിൻറെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

സംഭവത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഴംകുളം ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. മുകളിൽ നിന്ന് താഴെ വീണ് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

























