അർജുൻ കാണാമറയത്ത്: ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ബെംഗളുരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും ദൗത്യം പുനഃരാരംഭിക്കും. രക്ഷാ ദൗത്യത്തിന് ഇരുട്ട് പ്രതിസന്ധി. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ ഇന്ന് നടന്നത്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദ​ഗ്ധരാണ് ഇന്ന് പരിശോധന നടത്തിയിരുന്നത്.

ഇന്നത്തെ തെരച്ചിൽ വിഫലമെന്ന് കാർവാർ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഈശ്വർ മാൽപെ നാളെയും തുടരുമോയെന്ന് കൂടിയാലോചിച്ച് തീരുമാനിക്കും. ചെളിയും മണ്ണും മരവും പ്രശ്നമാകുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് തെരച്ചിൽ നടത്തിയതെന്നും ഒഴുക്ക് ശക്തമാണെന്നും എംഎൽഎ പറഞ്ഞു.മാർക്ക് ചെയ്ത മുഴുവൻ സ്ഥലവും ഇന്ന് പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി.

ഏഴ് തവണയാണ് ഈശ്വർ മാൽപെ ​ഗം​ഗാവലിയിൽ‌ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.