ഇസ്രയേല്‍- ഹമാസ് യുദ്ധം; ഇതു വരെ കൊല്ലപ്പെട്ടത് 3600 പേര്‍

ഗാസ: ഇസ്രയേല്‍- ഹമാസ് യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ഇതുവരെ കൊല്ലപ്പെട്ടത് 3600 പേരെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ മാത്രം 1200 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനില്‍ മരണം 900 കടന്നു.

കരയിലൂടെ അടക്കം ബഹുമുഖ മാര്‍ഗങ്ങളിലൂടെയുളള ആക്രമണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ ഇസ്രയേൽ സൈന്യം കോപ്പുകൂട്ടുകയാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പില്‍ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്രയേല്‍ വ്യക്തമാക്കി.

ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ വിതരണം തടഞ്ഞു. ഇന്ധനം തീര്‍ന്നതോടെ ഗാസയിലെ ഏക താപനിലയം പ്രവര്‍ത്തനരഹിതമായി.

ഹമാസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ അര്‍ധരാത്രി മാത്രം ഗാസയില്‍ 30പേര്‍ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി ആകെ മരണം 3600 കടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇസ്രയേല്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കണ്ടെത്താനുള്ള ഹമാസിന്റെ അത്യാധുനിക സംവിധാനം തങ്ങളുടെ ഫൈറ്റര്‍ ജെറ്റുള്‍ നിലംപരിശാക്കിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. മുന്‍കൂട്ടിയറിക്കാതെ ജനങ്ങള്‍ക്കു നേരെ ഓരോ ആക്രമണത്തിലും ഒരോ ഇസ്രയേലിയന്‍ ബന്ദി വധിക്കപ്പെടുമെന്ന് ഹമാസും മുന്നറിയിപ്പ് നല്‍കി.