ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം പൂര്‍ത്തീകരിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് വിക്ഷേപിച്ചത്.

ഒക്ടോബർ 21 രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയും പിന്നീട് 8.45 ന് വിക്ഷേപണം നടത്താനുള്ള ശ്രമം അവസാന അഞ്ച് സെക്കന്റില്‍ ജ്വലന പ്രശ്‌നങ്ങള്‍ക്കിടെ നിര്‍ത്തിവെക്കപ്പെട്ടു. പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണം വീണ്ടും നടത്തുകയായിരുന്നു.


വിക്ഷേപണ ശേഷം 1.66 സെക്കന്റില്‍ ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ചു.
ഗഗന്‍യാന്‍ പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണമാണിത്. റോക്കറ്റ് ലോഞ്ച് പാഡില്‍ ഇരിക്കുന്നതുമുതല്‍ ഓര്‍ബിറ്റില്‍ എത്തുന്നതുവരെ ഏതു സമയത്തും പരാജയം സംഭവിക്കാം. ആ പരാജയത്തെ അതിജീവിക്കാന്‍ പലഘട്ടങ്ങളിലായി ടെസ്റ്റ് നടത്തേണ്ടതുണ്ട്. നാലു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിന്റെ ടെസ്റ്റാണ് ശനിയാഴ്ച നടന്നത്. പരാജയം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നതിന്റെ പരീക്ഷണമാണിത്.























