തൃശൂരില്‍ പല്ല് വേദനയ്ക്ക് ശസ്ത്രക്രിയ നടത്തിയ നാല് വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

തൃശൂർ: മുണ്ടൂർ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ.

നാല് വയസുകാരന്റെ മരണം പല്ലു വേദനയുടെ ശസ്ത്രക്രിയക്ക് പിന്നാലെയെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പല്ലുവേദനയുമായി ബന്ധപ്പെട്ടാണ്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 6 മണിയോടെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല.പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നറിയിച്ച് യൂത്ത് കോൺഗ്രസ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി