ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു, ഇരുന്നൂറോളം പേർക്ക് പരുക്ക്

ചൈനയിലുണ്ടായ വൻ ഭൂചലനത്തില്‍ നൂറിലധികം പേർ മരിച്ചതായി വിവരം. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം. ജല വൈദ്യുത ബന്ധം തകരാറിലാണ്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി.

ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ ഭൂകമ്പങ്ങളുണ്ടാകുന്നത് ഇതാദ്യമല്ല. ഓഗസ്റ്റിൽ, കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു. നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. ക്വിങ്ഹായ് പ്രവിശ്യയിലും തുടർചലനം ഉണ്ടായി.