കമ്ബമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സംഘം മടങ്ങി

മാനന്തവാടി: വയനാട് കമ്പമലയിലെത്തിയ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് നാലുപേർ. മാവോയിസ്റ്റുകൾ കമ്പമലയിൽ എത്തിയ ദൃശ്യങ്ങൾ പുറത്തായി. സംഘത്തിൽ ഉണ്ടായിരുന്നത് നാലുപേരാണ്. ഇവർ വോട്ട് ബഹിഷ്കരിക്കാൻ നാട്ടുകാരോട് ആഹ്വാനം ചെയ്തു. എന്നാൽ, ഇവരോട് സ്ഥലം വിടാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ ആറേകാലോടെയാണ് തോക്ക് ധാരികളായ നാല് അംഗ മാവോയിസ്റ്റുകള്‍ കമ്പമലയിലെത്തിയത്. പാടികള്‍ക്ക് സമീപം നിന്ന് മുദ്രാവാക്യം വിളിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ ആളുകള്‍ എതിര്‍പ്പറിയിച്ചു. ഇവരോട് ഇവിടെ നിന്ന് പോകാനാവശ്യപ്പെട്ടു. പിന്നീട് സംഘം വനത്തിനകത്തേക്ക് പിന്‍വാങ്ങി.

നേരത്തെ കമ്പമലയിലെ വനവികസന കോര്‍പ്പറേഷന്‍ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിന് ശേഷം വലിയ എതിര്‍പ്പാണ് മാവോയിസ്റ്റുകള്‍ക്കെതിരെ ഈ പ്രദേശത്തുനിന്ന് ഉയര്‍ന്നത്. ആറളം ഏറ്റുമുട്ടിലിന് ശേഷം നിര്‍ജീവമായിരുന്ന മാവോയിസ്റ്റുകള്‍ വീണ്ടും എത്തിയതോടെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.