അഡിസ് അബാബ: എത്യോപ്യയിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 229 പേർ മരിച്ചു. കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയും. തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്താണ് ദുരന്തം.

അപകടത്തിൽപ്പെട്ട നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഗോഫ മേഖലയിലെ ദുരന്തപ്രതികരണ വിഭാഗം ഡയറക്ടർ മാർകോസ് മെലസ് പറഞ്ഞു. മരിച്ചവരിൽ 148 പുരുഷന്മാരും 81 സ്ത്രീകളും ഉണ്ടെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി എത്യോപ്യൻ ബ്രോഡ് കാസ്റ്റ് കോർപ്പറേഷൻ അറിയിച്ചു. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിന് കാരണമായതെന്നാണ് അധികൃതർ പറയുന്നത്.

























